ജറുസലേം ഇസ്രയേൽ തലസ്ഥാനമാണെന്നാവർത്തിച്ച് ട്രംപ്

വാഷിംഗ്ടൺ : ഇസ്രയേൽ തലസ്ഥാനം ജറുസലേമാണെന്നാവർത്തിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.
ജറുസലേം വിഷയം അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയുടെ ആവശ്യമില്ല. അതിർത്തി പുനർനിർണയത്തിന്റെ കാര്യത്തിൽ ഇരുവിഭാഗങ്ങളും അംഗീകരിക്കുന്ന നിലപാടിനെ പിന്തുണക്കും. ഒരു ഇസ്രയേൽ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോണൾഡ് ട്രംപ് ജറുസലേം വിഷയത്തിൽ തന്റെ നിലപാട് ആവർത്തിച്ച് പ്രഖ്യാപിച്ചത്. അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. സമാധാനം പുനഃസ്ഥാപിക്കണമെന്ന് പലസ്തീൻ ആഗ്രഹിക്കുന്നില്ല. ഇസ്രയേലിന്റെ ഭാഗത്ത് നിന്നും സമാധാനത്തിനായി കാര്യമായ നീക്കങ്ങൾ നടക്കുന്നതായി കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറിൽ ട്രംപ് നടത്തിയ പ്രഖ്യാപനം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ട്രംപിന്റെ പ്രഖ്യാപനം അസാധുവാണെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇതൊന്നും ട്രംപിന്റെ തീരുമാനത്തിൽ മാറ്റം വരുത്തിയില്ല. കഴിഞ്ഞ മാസം സ്വിറ്റ്സർലന്റിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലപാട് ആവർത്തിച്ചതിൽ ഈ കൂടിക്കാഴ്ചക്കും നിർണായക പങ്കുണ്ട്.