ചീഞ്ഞ മത്സ്യത്തിന് പ്ലാസ്റ്റിക്ക് കണ്ണ് : കുവൈത്തിൽ കട പൂട്ടിച്ചു

കുവൈത്ത് സിറ്റി : ചീഞ്ഞളിഞ്ഞ മത്സ്യത്തിന്റെ കണ്ണിനു മുകളിൽ പ്ലാസ്റ്റിക്ക് കണ്ണുകൾ വെച്ച് പിടിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച മത്സ്യവിൽപന കട കുവൈത്ത് അധികൃതർ അടപ്പിച്ചു. പുതിയ മത്സ്യമാണെന്ന് തോന്നിപ്പിക്കുന്നതിന് പ്ലാസ്റ്റിക് കണ്ണ് വെച്ചതെന്ന് വ്യക്തമാക്കുന്നവിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് അധികൃതർ നടപടി എടുത്തത്. ആദ്യം ഫെയ്സ് ബുക്കിലും പിന്നീട് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ച ഫോട്ടോ അൽബയാൻ ദിനപത്രം കൂടി ഷെയർ ചെയ്തതോടെ വൈറലായിരുന്നു.
കണ്ണ് നോക്കി ഒരിക്കലും മത്സ്യം പുതിയതാണെന്ന് തെറ്റിദ്ധരിക്കരുതെന്നും രണ്ട് ദിവസം പഴക്കമുള്ള മത്സ്യത്തിനാണ് പ്ലാസ്റ്റിക് കണ്ണ് വെച്ചതെന്നും ട്വിറ്റർ ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു. കുവൈത്തി പൗരന്മാർ വ്യാപകമായി രോഷം പ്രകടിപ്പിച്ചതോടെ വാണിജ്യ വകുപ്പ് ഇടപെട്ട് കട പൂട്ടിക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്കു മുന്പ് കുവൈത്തിൽ തന്നെ മത്സ്യത്തിന്റെ തൂക്കം കൂട്ടാൻ ഇരുന്പാണി കയറ്റിയ വ്യാപാരി പിടിയിലായിരുന്നു. മത്സ്യമാർക്കറ്റിലെ തട്ടിപ്പുകൾ കണ്ടെത്താൻ പരിശോധന വർദ്ധിപ്പിക്കണമെന്നാണ് നിർദേശം. കൃത്രിമം കാണിക്കുന്നവരെ പാഠം പഠിപ്പിക്കുന്നതിന് കർശന ശിക്ഷ നൽകണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു. "പ്ലാസ്റ്റിക് സർജറിയും കോണ്ടാക്ട് ലെൻസുമില്ലാത്ത മത്സ്യം" എന്നാണ് കുവൈത്ത് മാർക്കറ്റിൽ ഇപ്പോൾ പുതിയ മത്സ്യത്തിന്റെ പരസ്യം.