നിയമ ലംഘകർക്കായുള്ള പരിശോധന : സൗദിയിൽ പിടിയിലായവരുടെ എണ്ണം 1.6 ലക്ഷം കവിഞ്ഞു

റിയാദ് : സൗദിയിൽ നിയമലംഘകർക്കായുള്ള പരിശോധനയിൽ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം കവിഞ്ഞു. പൊതുമാപ്പിന് ശേഷം ആരംഭിച്ച ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന ക്യാന്പയിന്റെ ഭാഗമായാണ് പരിശോധന. ഇഖാമ ഉണ്ടായിട്ടും കൈയിൽ സൂക്ഷിക്കാത്തതിന് നൂറുകണക്കിന് പേരെ പിഴയടപ്പിച്ചതിന് ശേഷം വിട്ടയച്ചു.
ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. നവംബർ പതിനഞ്ചിന് ശേഷമാരംഭിച്ച പരിശോധനയിലെ കണക്കുകളാണിവ. 16 ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയത് ഒന്നരലക്ഷത്തോളം പേരാണ്. മലയാളികളടക്കം അന്പതിനായിരത്തോളം പേരാണ് തൊഴിൽ നിയമലംഘനത്തിന് മാത്രം പിടിയിലായത്. ഇഖാമയിൽ രേഖപ്പെടുത്തിയതല്ലാതെയുള്ള ജോലി ചെയ്യുന്നവരും പിടിക്കപ്പെട്ടിട്ടുണ്ട്. ഇഖാമ നിയമലംഘനത്തിന് ഒരു ലക്ഷത്തോളം പേരാണ് അകത്തായത്.
രാജ്യത്തേക്കുള്ള അതിർത്തി ലംഘിച്ചെത്തിയ പതിനയ്യായിരത്തിലേറെ പേരെയും അറസ്റ്റ് ചെയ്തു. യമനികളും എത്യോപ്യക്കാരുമാണ് ഇതിൽ ഭൂരിഭാഗവും. വഴിയോരക്കച്ചവടം നടത്തുന്നവർക്കും കനത്ത പിഴ ചുമത്തി. നിയമ ലംഘകർക്ക് സൗകര്യം ചെയ്തുകൊടുത്തതിന് 416 വിദേശികളാണ് പിടിയിലായത്. രാജ്യത്തൊട്ടാകെ പിടിയിലായവരിൽ 1404 സ്ത്രീകളുമുണ്ട്. കാൽ ലക്ഷത്തിലേറെ വിദേശികളെ ഇതിനകം നാടു കടത്തി.
ഇവർക്കിനി സൗദിയിലേക്ക് മടങ്ങിവൻ കഴിയില്ല. പതിനേഴായിരം പേരാണ് നാടുകടത്തൽ നടപടിക്കായി വിവിധ എംബസികളിലുള്ളത്.