വ്യാജ സർട്ടിഫിക്കറ്റ് കേസ് : സൗദിയിൽ ജയിലിൽ കഴിയുന്നവരിലധികവും ഇന്ത്യ-ഫിലിപ്പീൻസ് നഴ്സുമാർ

റിയാദ് : വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ജോലി നേടിയതിന് അറസ്റ്റിലായി സൗദി ജയിലുകളിൽ കഴിയുന്നതിൽ അധികവും ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരെന്ന് റിപ്പോർട്ട്. സൗദി സർക്കാറിനു കീഴിലുള്ള ആരോഗ്യ മേഖലയിലടക്കം ജോലിക്കു ചേരുവാൻ നിശ്ചിത കാലത്തെ പരിശീലനം ആവശ്യമാണ്. പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും രേഖകൾ ഹാജരാക്കുകയും വേണം. പരിശീലനം ലഭിച്ചിട്ടും ഇത്തരം രേഖകൾ കൈവശമില്ലാത്തവരും പരിശീലനം ഇല്ലാത്തവരും പലപ്പോഴും മറ്റ് വഴികളിലൂടെ രേഖകൾ കരസ്ഥമാക്കി സമർപ്പിക്കാറുണ്ട്. അത്തരത്തിലുള്ള നേഴ്സുമാരാണ് സൗദിയിൽ പിടികൂടപ്പെട്ടത്.
ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് വ്യാജന്മാരെ കൂടുതലായി കണ്ടെത്തിയത്. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിക്കുകയും സമിതി സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
ചിലരുടെ സർട്ടിഫിക്കറ്റുകൾ റിക്രൂട്ടിംഗ് ഏജൻസികൾ വ്യാജമായി സമർപ്പിച്ചതാണെന്നും അന്വേഷണത്തിൽ കണ്ടെത്താനായിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകളുമായി പിടികൂടിയ നേഴ്സുമാരെ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം തുടങ്ങിയ സൗദിയുടെ വിവിധ ഭാഗങ്ങളിലെ ജയിലുകളിലാണ് പാർപ്പിച്ചിട്ടുള്ളത്.
ഫിലിപ്പൈൻസിൽ നിന്നുള്ള ഒരു ഡസനോളം നേഴ്സുമാർ മക്ക പ്രവിശ്യയിൽ അറസ്റ്റിലായിട്ടുണ്ട്. മുപ്പതോളം നേഴ്സുമാർ റിയാദിലും കിഴക്കൻ പ്രവിശ്യയിലും അറസ്റ്റിലുണ്ട്. ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരും ഇതേ കുറ്റത്തിൽ പിടികൂടുകയും ജയിലിൽ കഴിയുന്നതായും അറിയുന്നു. തായിഫിൽ നിന്നും പിടികൂടിയ മൂന്ന് ഇന്ത്യൻ നഴ്സുമാർ നിരപരാധികളാണെന്ന് കണ്ട് കോടതി വിട്ടയച്ചിട്ടുണ്ട്. എങ്കിലും ആരോഗ്യ മന്ത്രാലയം ഇവരുടെ സേവനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുവാനുള്ള ഒരുക്കത്തിലാണ്.